ബാർ ഹോട്ടലുകളുടെ നികുതി വരുമാനം കുത്തനെ ഇടിഞ്ഞു; പരിശോധനാ വീഴ്ചയോ നികുതിച്ചോർച്ചയോ?

തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന സാമ്പത്തിക വർഷത്തിൽ ബാർ ഹോട്ടലുകളിൽ നിന്നുള്ള വിറ്റുവരവ് നികുതി പിരിവിൽ ഗുരുതരമായ ഇടിവ് സംഭവിച്ചതായി പുറത്തുവന്ന കണക്കുകൾ. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 100.61 കോടി രൂപയുടെ കുറവാണ് ബാർ ഹോട്ടലുകളിൽ നിന്നുള്ള വിറ്റുവരവ് നികുതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ജിഎസ്ടി രേഖകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ ബാർ ഹോട്ടലുകളിൽ നിന്ന് ലഭിച്ച വിറ്റുവരവ് നികുതി വെറും 466.32 കോടി രൂപ മാത്രമാണ്. മുൻവർഷത്തെ അപേക്ഷിച്ച് 17.74 ശതമാനത്തിന്റെ ഇടിവാണിത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പിരിവാണിതെന്നതും ശ്രദ്ധേയമാണ്.
അതേസമയം കേരളത്തിലെ പ്രധാന മദ്യവിതരണ സ്ഥാപനമായ ബവ്റിജസ് കോർപ്പറേഷനിൽ നിന്നുള്ള വിറ്റുവരവ് നികുതി 982.59 കോടി രൂപ വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബവ്കോയുടെ വിൽപ്പനയും സംസ്ഥാനത്തെ മൊത്തം കെജിഎസ്ടി വരുമാനവും വർധിച്ച സാഹചര്യത്തിൽ ബാർ ഹോട്ടലുകളിൽ നിന്നുള്ള നികുതി മാത്രം കുത്തനെ കുറഞ്ഞത് സംശയങ്ങൾക്ക് ഇടയാക്കുന്നു.
2025-26 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് ബാറുകളും ബിയർ പാർലറുകളും ചേർന്ന് ഏകദേശം 1070 മദ്യശാലകളാണ് പ്രവർത്തിച്ചിരുന്നത്. പെഗ് അടിസ്ഥാനത്തിൽ മദ്യം വിൽക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം കുറയാതെയും സംസ്ഥാനത്തെ മദ്യ ഉപഭോഗത്തിൽ വലിയ ഇടിവ് രേഖപ്പെടുത്താതെയും ഇരിക്കുമ്പോൾ നികുതി വരുമാനത്തിൽ മാത്രം ഉണ്ടായ വൻ കുറവ് വിശദമായ പരിശോധന ആവശ്യപ്പെടുന്നതാണെന്നാണ് വിലയിരുത്തൽ.
കേരള ജനറൽ സെയിൽസ് ടാക്സ് (KGST) നിയമപ്രകാരം ബാർ ഹോട്ടലുകളും ബിയർ പാർലറുകളും മദ്യ വിറ്റുവരവിന്റെ 10 ശതമാനം വിറ്റുവരവ് നികുതിയായി അടയ്ക്കേണ്ടതാണ്. ഹോട്ടൽ ഉടമകൾ സമർപ്പിക്കുന്ന റിട്ടേണുകളും അക്കൗണ്ട് പുസ്തകങ്ങളും അടിസ്ഥാനമാക്കിയാണ് നികുതി നിശ്ചയിക്കുന്നത്. എന്നാൽ ഈ കണക്കുകളുടെ ആധികാരികത പരിശോധിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്ന വിമർശനം നേരത്തെയും ഉയർന്നിരുന്നു.
മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ നൽകിയ മറുപടി പ്രകാരം 2017-18 മുതൽ 2023-24 വരെയുള്ള കാലയളവിൽ വെറും 109 ബാർ ഹോട്ടലുകളിൽ മാത്രമാണ് പരിശോധന നടത്തിയിരുന്നത്. ഇതിൽ രണ്ട് സാമ്പത്തിക വർഷങ്ങളിൽ ഒരു ബാറിലും പരിശോധന നടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. നികുതി വെട്ടിപ്പ് കണ്ടെത്തിയാൽ പിഴ ചുമത്താനും രജിസ്ട്രേഷൻ റദ്ദാക്കാനുമുള്ള നിയമപരമായ അധികാരങ്ങൾ സർക്കാരിനുണ്ടെങ്കിലും കഴിഞ്ഞ വർഷങ്ങളിൽ കാര്യമായ പരിശോധനകൾ നടന്നിട്ടില്ലെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്.
2025-26 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തിന്റെ മൊത്തം കെജിഎസ്ടി വരുമാനം 27,767.35 കോടി രൂപയിൽ നിന്ന് 29,425.71 കോടി രൂപയായി ഉയർന്നിട്ടുണ്ട്. പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള നികുതിയിൽ 823.21 കോടി രൂപയും ബവ്കോയിൽ നിന്ന് 982.59 കോടി രൂപയും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് മദ്യവിഭാഗങ്ങളിൽ നിന്നുള്ള നികുതിയും 251.38 കോടി രൂപയിൽ നിന്ന് 406.66 കോടി രൂപയായി ഉയർന്നിട്ടുണ്ട്.
ഇത്തരം സാഹചര്യത്തിൽ ബാർ ഹോട്ടലുകളിൽ നിന്നുള്ള വിറ്റുവരവ് നികുതിയിൽ മാത്രം 100.61 കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത് നികുതി ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതയെയും പരിശോധനാ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുകയാണ്. തിരഞ്ഞെടുപ്പ് വർഷത്തിൽ സംഭവിച്ച ഈ വൻ കുറവിനെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാകുകയാണ്.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/JGrMs1p0BXr8vsBoLippuq?s=cl&p=a&mlu=0
ടാക്സ് കേരള വായിക്കൂ.......വരിക്കാരാകൂ...












