മൂന്ന് ഉന്നത GST ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ; പഴയ ഇന്റലിജൻസ് കേസുകളിലേക്കും എസ്.ഐ.ടി അന്വേഷണം വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തം

തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടന്ന സ്പോൺസർഷിപ്പ് ഇടപാടുമായി ബന്ധപ്പെട്ട ജി.എസ്.ടി/സേവന നികുതി വെട്ടിപ്പ് കേസിൽ മൂന്ന് ഉന്നത ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് ചാർജ് മെമ്മോ നൽകിയതോടെ, സംസ്ഥാന ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം കഴിഞ്ഞ വർഷങ്ങളിൽ കൈകാര്യം ചെയ്ത എല്ലാ പ്രധാന നികുതി വെട്ടിപ്പ് കേസുകളും സമഗ്രമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
സ്പോൺസർഷിപ്പ് ഇടപാടുമായി ബന്ധപ്പെട്ട ₹22.68 കോടി സേവന നികുതി കുടിശ്ശിക കണ്ടെത്തിയിട്ടും, കമ്പനി പ്രതിനിധികൾക്ക് സമൻസും നോട്ടീസും നൽകിയതല്ലാതെ നികുതി ഈടാക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജി.എസ്.ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗം ജോയിന്റ് കമ്മിഷണർ ശ്രീവത്സല, കാസർകോട് ഡെപ്യൂട്ടി കമ്മിഷണർ വി. സചിത്, കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ കെ.എസ്. സജിനി എന്നിവർക്കെതിരെ അച്ചടക്ക നടപടികൾക്ക് മുന്നോടിയായി ചാർജ് മെമ്മോ നൽകിയത്.
ഈ കേസിൽ നിർണായക വഴിത്തിരിവായത് 2025 ഓഗസ്റ്റ് 1-ന് അന്നത്തെ കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസറായ പി.വി. രത്നാകരൻ ഡെപ്യൂട്ടി കമ്മിഷണർക്ക് സമർപ്പിച്ച റിപ്പോർട്ടാണെന്നാണ് വിവരം. വലിയ നികുതി വെട്ടിപ്പ് നടന്നതായി ചൂണ്ടിക്കാട്ടിയ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് കൂടുതൽ ഗൗരവമായി പരിഗണിക്കപ്പെട്ടത്. തുടർന്ന് കമ്പനി മാനേജിങ് ഡയറക്ടർക്ക് നോട്ടീസ് നൽകിയെങ്കിലും, അതിന് പിന്നാലെ അന്വേഷണം മരവിപ്പിക്കപ്പെട്ടുവെന്ന ആരോപണവും നിലവിലുണ്ട്. ഈ സാഹചര്യങ്ങളും പ്രത്യേക അന്വേഷണ സംഘം (SIT) പരിശോധിച്ചുവരികയാണ്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നതായി ആരോപിക്കപ്പെടുന്ന ജി.എസ്.ടി നികുതി വെട്ടിപ്പ് കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ച എസ്.ഐ.ടി ഇതിനകം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് ഗസ്റ്റ് ഹൗസിൽ പി.വി. രത്നാകരൻ ഉൾപ്പെടെ ആറു ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. വലിയ നികുതി വെട്ടിപ്പ് കണ്ടെത്തിയ ഉദ്യോഗസ്ഥനെ അഭിനന്ദിക്കുന്നതിനുപകരം പ്രതികാര നടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയെന്ന ആരോപണവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുമെന്നാണ് സൂചന.
ഇതിനിടെ, മെസ്സി സ്പോൺസർഷിപ്പ് കേസ് മാത്രമല്ല, കഴിഞ്ഞ വർഷങ്ങളിൽ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം കൈകാര്യം ചെയ്ത മറ്റ് പ്രധാന കേസുകളിലും സമഗ്ര അന്വേഷണം വേണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. കണ്ടെത്തിയിട്ടും വർഷങ്ങളായി തീർപ്പാക്കാതെ കിടക്കുന്ന ഇന്റലിജൻസ് കേസുകൾ, പരിശോധനകൾ പൂർത്തിയായിട്ടും തുടർനടപടികൾ സ്വീകരിക്കാത്ത ഫയലുകൾ, ഗുരുതര തർക്കങ്ങൾ നിലനിൽക്കെയോ അന്വേഷണം പൂർത്തിയാകാതെയോ അനുവദിച്ച റീഫണ്ടുകൾ, ഉയർന്ന മൂല്യമുള്ള നികുതി നിർണയങ്ങൾ അന്തിമഘട്ടത്തിലെത്തിക്കാതെ നീണ്ടുപോയ കേസുകൾ, സ്വർണ വ്യാപാര മേഖലയുമായി ബന്ധപ്പെട്ട വൻ നികുതി കേസുകളിൽ പിരിവ് ഉറപ്പാക്കാൻ കഴിയാതിരുന്ന സംഭവങ്ങൾ, നികുതി പിരിവിലെയും അന്വേഷണ നടപടികളിലെയും ഭരണപരമായ വീഴ്ചകൾ എന്നിവയും എസ്.ഐ.ടി പരിശോധിക്കണമെന്നാണ് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയരുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിക്കുന്ന പരാതികൾ, മാധ്യമ റിപ്പോർട്ടുകൾ, മറ്റ് വിശ്വസനീയ വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ എസ്.ഐ.ടിക്ക് വിപുലമായ അധികാരങ്ങൾ നൽകിയിട്ടുള്ളതിനാൽ, പുതിയ പരാതികൾ ലഭിക്കുന്ന മുറയ്ക്ക് അവയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി പ്രത്യേക അസൈൻമെന്റുകൾ നൽകണമെന്ന നിർദേശവും ഉയരുന്നുണ്ട്. ജി.എസ്.ടി ഇന്റലിജൻസ് വിഭാഗത്തിന്റെ അന്വേഷണ നടപടികൾ, കേസുകൾ തീർപ്പാക്കുന്നതിലുണ്ടായ കാലതാമസം, റീഫണ്ട് അനുവദിച്ച നടപടിക്രമങ്ങൾ, നികുതി പിരിവിലെ വീഴ്ചകൾ, ഉദ്യോഗസ്ഥരുടെയും ഉന്നതതല തീരുമാനങ്ങളുടെയും പങ്ക് എന്നിവ സമഗ്രമായി പരിശോധിച്ചാൽ മാത്രമേ കഴിഞ്ഞ വർഷങ്ങളിലെ നികുതി ഭരണവുമായി ബന്ധപ്പെട്ട യഥാർഥ ചിത്രം പുറത്തുവരൂ എന്ന വിലയിരുത്തലാണ് ഉയരുന്നത്.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GArY6otRpYTLMYpEtb9fwq
ടാക്സ് കേരള വായിക്കൂ..വരിക്കാരാകൂ..













