എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

തിരുവനന്തപുരം: കേരളത്തിന്റെ നികുതി വരുമാനം വർധിപ്പിക്കാനും വിവിധ മേഖലകളിലുണ്ടാകുന്ന വരുമാന ചോർച്ച തടയാനും ലക്ഷ്യമിട്ട് ടാക്സ് കേരള സമർപ്പിച്ച 200 സമഗ്ര സാമ്പത്തിക–നികുതി പരിഷ്കാര നിർദ്ദേശങ്ങൾ സംസ്ഥാനതലത്തിൽ ശ്രദ്ധ നേടുന്നു. “ഡാറ്റ ഏകീകരിച്ച നികുതി നിരീക്ഷണം”, “റവന്യൂ മാക്സിമൈസേഷൻ മിഷൻ”, “ഡിജിറ്റൽ ബില്ലിംഗ് നിർബന്ധമാക്കൽ”, “എ ഐ അധിഷ്ഠിത നികുതി ഇന്റലിജൻസ്”, “റവന്യൂ ലീക്കേജ് റിപ്പോർട്ട്”, “സംസ്ഥാന സാമ്പത്തിക ഡാറ്റ ഗ്രിഡ്” തുടങ്ങിയ നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലെ പ്രധാന ആകർഷണം.
ജി എസ് ടി, ബാങ്ക് ഇടപാട്, ഡിജിറ്റൽ പേയ്മെന്റ്, വൈദ്യുതി ഉപയോഗം, ലൈസൻസ് വിവരങ്ങൾ, ഭൂമി രജിസ്‌ട്രേഷൻ, വാഹന ഗതാഗതം, ഇ പി എഫ്, ഇ എസ് ഐ, പ്രൊഫഷണൽ നികുതി തുടങ്ങിയ വിവിധ വകുപ്പുകളിലെ വിവരങ്ങൾ ഏകോപിപ്പിച്ച് സംസ്ഥാനതല സാമ്പത്തിക ഡാറ്റ ഗ്രിഡ് രൂപീകരിക്കണമെന്ന നിർദ്ദേശമാണ് റിപ്പോർട്ടിന്റെ കേന്ദ്ര ആശയം. ഡിജിറ്റലൈസേഷനും ഡാറ്റ അധിഷ്ഠിത നിരീക്ഷണ സംവിധാനവുമാണ് ഭാവിയിൽ നികുതി ചോർച്ച തടയാനുള്ള പ്രധാന മാർഗമെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ട്.
ടൂറിസം, റിയൽ എസ്റ്റേറ്റ്, സ്വർണം, ഹോട്ടൽ, വെൽനെസ്, ആയുർവേദം, ഇ കൊമേഴ്‌സ്, ഡിജിറ്റൽ സേവനങ്ങൾ, ഓൺലൈൻ വ്യാപാരം, ലക്സ്വറി ഉപഭോഗ മേഖലകൾ എന്നിവയിൽ പ്രത്യേക നികുതി നിരീക്ഷണ സംവിധാനം വേണമെന്ന ആവശ്യവും റിപ്പോർട്ടിൽ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. കോവളം, മൂന്നാർ, വയനാട് പോലുള്ള വിനോദസഞ്ചാര മേഖലകളിൽ ഡിജിറ്റൽ ബില്ലിംഗ് നിർബന്ധമാക്കി ഹോട്ടലുകൾ, ഹൗസ് ബോട്ടുകൾ, വെൽനെസ് കേന്ദ്രങ്ങൾ, ഇവന്റ് മേഖലകൾ എന്നിവ പൂർണ ഡിജിറ്റൽ നിരീക്ഷണത്തിലാക്കണമെന്നും നിർദ്ദേശിക്കുന്നു.
ബില്ലില്ലാ വ്യാപാരം, കാഷ് സമ്പദ്‌വ്യവസ്ഥ, വ്യാജ ബില്ലിംഗ് ശൃംഖലകൾ, രേഖകളില്ലാത്ത കാഷ് ഇടപാട്, ബെനാമി ഇടപാടുകൾ എന്നിവ കണ്ടെത്താൻ എ ഐ അധിഷ്ഠിത നികുതി ഇന്റലിജൻസ് സംവിധാനം രൂപീകരിക്കണമെന്ന നിർദ്ദേശവും റിപ്പോർട്ടിലുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലെ അണ്ടർവാലുവേഷൻ, സ്വർണ വ്യാപാര മേഖലയിലെ കാഷ് ഇടപാട്, മലനിര പ്രദേശങ്ങളിലെ മസാല–കാർഷിക ഉൽപ്പന്നങ്ങളുടെ ബില്ലില്ലാ വ്യാപാരം തുടങ്ങിയ വിഷയങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ കരാറുകൾ, ടെണ്ടറുകൾ, ലീസ് ഇടപാടുകൾ എന്നിവയ്ക്ക് മുൻപ് ജി എസ് ടി, ഇ പി എഫ്, ഇ എസ് ഐ, ലൈസൻസ്, നികുതി ക്ലിയറൻസ് നിർബന്ധമാക്കണമെന്നും സർക്കാർ ഫീസ്, ലൈസൻസ്, റോയൽറ്റി, പിഴ, കുടിശ്ശിക എന്നിവ പിരിക്കാൻ പ്രത്യേക റിക്കവറി ഡ്രൈവ് ആരംഭിക്കണമെന്നും റിപ്പോർട്ട് നിർദ്ദേശിക്കുന്നു. സഹകരണ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, ട്രസ്റ്റുകൾ, വെൽനെസ്–ആയുർവേദ കേന്ദ്രങ്ങൾ എന്നിവയുടെ യഥാർത്ഥ വരുമാനം പ്രത്യേക സാമ്പത്തിക ഓഡിറ്റിന് വിധേയമാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ പ്രധാന വരുമാന മേഖലകൾക്കും വാർഷിക “റവന്യൂ ലീക്കേജ് റിപ്പോർട്ട്” പ്രസിദ്ധീകരിക്കണമെന്നും നികുതി ചോർച്ച തടയുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമായി ദീർഘകാല സമഗ്ര സാമ്പത്തിക നയം രൂപീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും ജി എസ് ടി വകുപ്പിലും റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് കൂടുതൽ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ പ്രായോഗികമായി നടപ്പാക്കാവുന്ന നിർദ്ദേശങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് സാമ്പത്തിക–നികുതി രംഗങ്ങളിലെ വിലയിരുത്തൽ. വിവിധ മാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും റിപ്പോർട്ട് ഇതിനകം തന്നെ ചർച്ചയാകുന്നുണ്ട്.
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും പുതിയ നികുതികൾ ഏർപ്പെടുത്താതെ നിലവിലുള്ള വരുമാന ചോർച്ച നിയന്ത്രിക്കുന്നതിനുമാണ് പ്രധാനമായും ഈ നിർദ്ദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നതെന്ന് ടാക്സ് കേരള ചീഫ് എഡിറ്ററും അഡ്വക്കേറ്റുമായ അഡ്വ. വിപിൻ കുമാർ കെ.പി. പറഞ്ഞു. വിവിധ വകുപ്പുകളിലെ ഡാറ്റകൾ ഏകോപിപ്പിച്ച് സുതാര്യവും സാങ്കേതിക അധിഷ്ഠിതവുമായ നികുതി നിരീക്ഷണ സംവിധാനം നടപ്പാക്കിയാൽ സംസ്ഥാനത്തിന്റെ യഥാർത്ഥ വരുമാന ശേഷി വർധിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala യെ പിന്തുടരൂ...
സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ...
https://chat.whatsapp.com/GoyrNUkoWKqKCcBMDDaJKw?mode=gi_t
ടാക്സ് കേരള വായിക്കൂ... വരിക്കാരാകൂ...













